Wednesday, 30 November 2011

എയ്ഡ്സ്

ജന്മം കൊണ്ട്
എയ്ഡ്സ് രോഗി.
സമൂഹ മനസ്സാക്ഷിക്കുമുന്നില്‍
ഒരു ചോദ്യചിഹ്നം.

രോഗമല്ല, രോഗസ്വഭാവവുമല്ല
രോഗങ്ങളെ ക്ഷണിക്കുന്ന ഉപാധി.
രോഗത്തിന്‍റെ കാഠിന്യമല്ല
രോഗം വരുന്ന വഴിയാണ്
രോഗശാപം.

എന്താണ് എന്‍റെ തെറ്റ്...?
ഈ രക്ഷാകര്‍ത്താക്കളുടെ
മകനായി ജനിച്ചതാണോ....?

രോഗം പാപമല്ല
രോഗി ശാപമല്ല.......!!!!

Wednesday, 23 November 2011

ശവനാറിപ്പുക്കള്‍


നീ നല്‍കിയ
സ്നേഹത്താളുകള്‍
ചോരയുടെ ചുവപ്പ്.
കണ്ണില്‍ ഇരുട്ടുക്കുത്തി
അക്ഷരങ്ങള്‍ നഷ്ട്ടമായി
എന്തെന്ന് വായിക്കാന്‍
വെളിച്ചം വീശുക.
കറുത്ത മേഘത്തിലെ
മഴത്തുള്ളികള്‍
എന്നിലടുക്കാന്‍ ശ്രമിക്കുന്നു,
നീയില്ലാതെ മഴ നനയാന്‍
എനിക്ക് മോഹമില്ല.
നീ നല്‍കിയ മൗനം
എന്‍ ഹൃദയമിടിപ്പിന്‍ താളം.

എന്‍ നിഴല്‍
തിരിഞ്ഞു നടന്നു
ഈ അകല്‍ച്ച
നീ ഉപേക്ഷിച്ച
എന്‍റെ സ്നേഹം.
ലക്‌ഷ്യമില്ലാ സഞ്ചാരം.
നിന്‍ മൗനം
എന്‍ കണ്ണുനിറച്ചു,
കണ്ണുനീര്‍ വീണിടത്ത്
വിരിഞ്ഞത് ശവനാറിപ്പുക്കള്‍.....!!!!

Friday, 18 November 2011

അന്ധവിശ്വാസം


നിങ്ങള്‍ ദൈവത്തെ സൃഷ്ടിച്ചു
സര്‍പ്പവും,കല്ലും ദൈവരൂപങ്ങള്‍.
എന്‍റെ ദൈവത്തിനു പേരിട്ടതില്ല ഞാന്‍.
ഖുര്‍-ആന്‍ ഓതിയ പാത്തുമ്മയും,
രാമായണം വായിച്ച ജാനകിയും,
ബൈബിള്‍ പഠിച്ച കൊച്ചുമേരിയും,
മുസ്ലിം,ഹിന്ദു,ക്രിസ്ത്യന്‍ ജാതി.
എനിക്ക് ഒരൊറ്റ ജാതി,
മനുഷ്യരെന്നൊരു ജാതി.
പാപം ചെയ്‌തവന്‍
അതേറ്റു പറഞ്ഞാല്‍
ദൈവം പൊറുക്കുമത്രേ.
എന്നാല്‍ കുറ്റവാളികള്‍
ക്ഷേത്രാങ്കണത്തില്‍ പ്രാര്‍ത്ഥിക്കട്ടെ,
കൃഷ്ണാ, എന്നോട് പൊറുക്കണേ,
ഒരു നെയ്യാഭിഷേകം,വെടിവഴിപ്പാട്
പിന്നെ ഒരു ഭാഗ്യസൂക്തം......!!!!!

Thursday, 17 November 2011

കുഞ്ഞാമ്മ


എന്‍റെ  കുഞ്ഞാമ്മ,
അച്ഛന്‍റെ അമ്മ,
അമ്മ പറഞ്ഞു മുത്തശ്ശി.
ഒതുങ്ങിക്കൂടിയ
പഴഞ്ചന്‍ ശരീരം.
തലയില്‍ അപ്പുപ്പന്‍
താടിപ്പോല്‍ അല്‍പം മുടി.
ഉള്ളിലേക്ക് ഉന്തിയ
അടഞ്ഞ കണ്ണുകള്‍.
പല്ലുകളില്ലെങ്ങിലും
മുറുക്കിച്ചുവന്ന വായ്‌.
ഉമ്മറത്തിണ്ണയില്‍
ചാരിയിരിക്കുമ്പോള്‍
മടിയില്‍ കയറിയിരിക്കും ഞാന്‍
മുടിയില്‍ തലോടിയും,
പാട്ടുകള്‍ പാടിയും
എന്നെ ഉറക്കും കുഞ്ഞാമ്മ.
സ്നേഹമുള്ള കുഞ്ഞാമ്മ.

കഥകള്‍ പറയാനും,
പാട്ടുകള്‍ പാടാനും
കുഞ്ഞാമ്മ ഇന്ന് എവിടെപോയ്...?
ഉമ്മറപ്പടിയില്‍
കുഞ്ഞാമ്മയെ കാത്ത്
ഞാനും, കുഞ്ഞാമ്മാന്‍റെ ഓര്‍മ്മകളും.....!!!!

Wednesday, 16 November 2011

വിധി


കരിപ്പിടിച്ച സന്ധ്യയില്‍
അവള്‍, കൂട്ടിനു നിഴല്‍ മാത്രം
ഭയം അവളില്‍ കടന്നുക്കൂടി
നെഞ്ചിലെ ഇടിപ്പിനു വേഗതയേറി.
വഴിയില്‍ കാത്തുനിന്ന
ചോരകണ്ണുള്ളോരു  കാട്ടാളന്‍
അവളിലേക്ക്‌ പറന്നടുത്തു.
ഏതിര്‍ക്കാന്‍ ശ്രമിച്ച കൈകള്‍
ഇരുവശത്തേക്കും വകഞ്ഞുമാറ്റി.
കരയാന്‍ കൊതിച്ച ചുണ്ടുകളെ
കീഴടക്കി, നീരുകുടിച്ചു.
നഖങ്ങള്‍ മാറില്‍ ചിത്രം വരച്ചു. 
മടിക്കുത്തില്‍ ഒരിറ്റു 
ശുക്ലം തെറിപ്പിച്ചു, 
കല്ലുകൊണ്ട് ശിരസ്സ്‌ തകര്‍ത്ത് 
അവന്‍ ഓടി മറഞ്ഞു. 
അവള്‍ക്കു മുന്നില്‍ ഒരു കവാടം, 
അനന്തതയിലേക്ക്, അനശ്വരതയിലേക്കുള്ള 
മരണത്തിന്‍റെ വാതായനം....!!!!!

Wednesday, 9 November 2011

എന്താണു പ്രണയം...?


ആദ്യംകണ്ട മാത്രയില്‍
നിന്‍ ചിരിയും, മിഴികളും
എന്‍ ഹൃദയം കീഴടക്കി.
നിന്നെ സ്വന്തമാക്കാന്‍
എന്‍ ഹൃദയം മോഹിച്ചു.
മോഹമാണോ പ്രണയം..?

വാകമരച്ചുവട്ടില്‍
ഇലകളുടെ നിഴല്‍പ്പറ്റി
നീ നല്‍കിയ ചുംബനം
നമ്മിലെ കാമത്തിന്‍റെ
തുടക്കമായിരുന്നു.
കാമമാണോ പ്രണയം..?

എന്നിലെ സ്വപ്‌നങ്ങള്‍
പൂവണിയുംനേരം
ഒരു ചിരിയുടെ മറവില്‍
ഓര്‍മ്മകള്‍ സമ്മാനിച്ച്‌
നീ വിദൂരതയിലേക്ക് മറഞ്ഞു.
ഓര്‍മ്മകളാണോ  പ്രണയം..?

കാലത്തിന്‍റെ
നീര്‍ച്ചാലൊഴുക്കില്‍
പായല്‍ എന്നപ്പോല്‍
എന്‍ ഹൃദയത്തില്‍
നീയും, നിന്‍ ഓര്‍മ്മകളും
മറവിയുടെ മറുക്കോണിലേക്ക്
ഒലിച്ചുപ്പോയിരിക്കുന്നു.
എങ്കില്‍, മറവിയാണോ പ്രണയം..?

ഒടുവില്‍, ഒരുനാള്‍ 
നീ എന്നെ തേടി 
മുറ്റത്തെത്തിയപ്പോള്‍, 
ഉമ്മറച്ചായിവിലെ കഴുക്കോലില്‍ 
ഒരു കയര്‍ മാത്രം ബാക്കി. 
പ്രണയം മരണമാണോ ..?


Tuesday, 8 November 2011

മാപ്പ്..!


ജനിപ്പിച്ച ഉദരത്തിനു വിലപ്പറഞ്ഞ്
കീറിപ്പറിഞ്ഞ ബാല്യത്തിനൊടുവില്‍
അവന്‍ കൗമാരത്തിലേക്കു പടിക്കയറി.
സുഖങ്ങള്‍ അറിയുവാനുള്ള വെപ്രാളം.
അവിടെ മദ്യം അവനു ഒരാശ്വാസം.
ലഹരിമരുന്ന് അവനു തുണയായി.
കണ്ണുകളില്‍ കാമത്തിന്‍ തീക്ഷണത.
ശരീരം ലഹരിക്ക്‌ അടിമയായി.
സന്തോഷത്തിന്‍ നാളുകള്‍....

ഒരുനാള്‍ ലഹരിയുടെ അഭാവം
അവനെ ഭ്രാന്തനാക്കി.
തെരുവുകളില്‍ അലഞ്ഞു.
കണ്ടുനിന്നവര്‍ അവനെ കല്ലെറിഞ്ഞു,
ജനക്കുട്ടത്തില്‍ അവന്‍ തനിച്ചായി.

ഭ്രാന്താലയ സെല്ലില്‍ കിടക്കുമ്പോള്‍
കൗമാരം അവനെ ശപിച്ചു.
അകലെ, വാര്‍ധക്യം അവനെ  പരിഹസിച്ചു.
കമ്പികള്‍ക്കിടയിലൂടെ ഏകാന്തതയിലേക്ക് നോക്കി
അവന്‍ ഉറച്ച സ്വരത്തില്‍ വിളിച്ചു പറഞ്ഞു,
"ഞാന്‍ വെറും ശ്വസിക്കുന്ന ജഡം
ആഗ്രഹങ്ങള്‍ ജയിച്ചിടത്, തോറ്റത് എന്‍റെ ശരീരം.
ജനിപ്പിച്ച ഉദരമേ മാപ്പ്......!!!!


Thursday, 3 November 2011

മനസ്സില്‍ സുക്ഷിക്കുന്ന പ്രണയം..


മഴയെ ഞാന്‍ സ്നേഹിച്ചു
കാരണം,
മഴയില്‍ എന്‍റെ കണ്ണുനീര്‍
ആരും അറിയില്ല.
ഇരുട്ട് എനിക്കിഷ്ട്ടമാണ്.
ഇരുട്ടില്‍ എന്‍ വിഷാദമുഖം
ആരും കാണില്ല.
ഈ കണ്ണുനീര്‍
നീ സമ്മാനിച്ചതല്ലേ,
നിന്‍ വേര്‍പ്പാടല്ലേ
എന്‍ വിഷാദം.
നിന്‍റെ മൗനത്തിന്‍റെ
അര്‍ത്ഥം എന്താണ്...?
നിന്‍റെ കണ്ണുകളില്‍
ഞാന്‍ കണ്ടത്
പ്രണയത്തിന്‍റെ ഏതു ഭാവമാണ്...?

എന്‍റെ പ്രണയം
വിവരിക്കാന്‍ വാക്കുകളില്ല.
എന്‍ പ്രണയം മൗനമാണ്‌.
പ്രണയഗീതങ്ങള്‍ പാടാന്‍ കൊതിക്കുന്ന
രാക്കിളികള്‍ക്കുപോലുമറിയാം
നിന്നെ ഞാന്‍
എത്രമാത്രം സ്നേഹിച്ചിരുനെന്ന്.

ഇപ്പോള്‍ ഞാനറിയുന്നു
തിരിച്ചു കിട്ടാത്ത സ്നേഹം
ഒരു അനുഭൂതിയാണെന്ന്.
എന്നെ നിന്നിലര്‍പ്പിച്ച്
ഞാനില്ലാതെയാവട്ടെ.......!!!

"അറിയാതെ പൊഴിയുന്ന കണ്ണുനീരിനും
മുറിവേല്‍ക്കാതെ വേദനിക്കുന്ന ഹൃദയത്തിനും
കാരണം ഒന്നേയുള്ളൂ,
മനസ്സില്‍ സുക്ഷിക്കുന്ന പ്രണയം.."


Tuesday, 1 November 2011

ക്രിസ്ത്യാനി


ക്രിസ്തുമതം
ഏകദൈവ വിശ്വാസം.
വിശ്വാസികള്‍ ദൈവപുത്രനെന്നും,
പഴയനിയമം മിശികായെന്നും 
വിളിക്കുന്നവന്‍ ദൈവം. 
ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ 
ക്രിസ്ത്യാനി.
ബൈബിള്‍ അവന്‍റെ പാഠപുസ്തകം.

ശുദ്ധികരിപ്പിന്‍റെ അടയാളമെന്നോണം 
തലയില്‍ വെള്ളമൊഴിച്ച് സ്നാനപ്പെട്ട് 
അവന്‍ ക്രിസ്ത്യാനിയായി. 

ദൈവത്തിന്‍റെ പേരില്‍ 
അവന്‍ ആലയം പണിതു. 
അതിലൊരു മനുഷ്യദൈവവും. 
അവനാണ് പുരോഹിതന്‍. 
പാപം ചെയുന്നവന്‍ 
കുമ്പസാരക്കുട്ടിലെ 
ദൈവത്തോട് ഏറ്റു പറഞ്ഞു. 
അവന്‍ കുരിശുവരച്ച് പാപങ്ങള്‍ പൊറുത്തു. 

അവര്‍ ദൈവത്തെ ആരാധിച്ചു. 
കുര്‍ബാന എന്നാ പേരുചൊല്ലി സ്തുതിച്ചു. 
അവന്‍റെ ശരീരം ഭക്ഷിച്ചു, 
രക്തം പാനം ചെയ്തു. 
ഉറച്ച സ്വരത്തില്‍ ഏറ്റുപ്പാടി, 
ഹല്ലേലൂയ....!!! ഹല്ലേലൂയ....!!! 
  
അവന്‍റെ മരണസമയം അടുത്തു. 
പാപമോചനം പുരോഹിതന്‍ നല്‍കും. 
തലയ്ക്കു മുകളില്‍ കുരിശുരൂപം, 
ഇരുവശത്തും കത്തിച്ച തിരികള്‍. 
നീ ചെയ്ത പാപങ്ങള്‍ 
ദൈവം നിന്നോട് ക്ഷമിക്കട്ടെ 
എന്ന് ചൊല്ലി, പുരോഹിതന്‍ 
അവന്‍റെ അവയവങ്ങളില്‍  എണ്ണ പൂശുന്നു. 
അവന്‍ വിശ്വാസപ്രമാണത്തില്‍ മരിച്ചു. 

മരക്കുരിശും പിന്നാലെ 
വെള്ളികൊണ്ടുള്ള മെഴുകുതിരിക്കാലില്‍ 
വലിയ മെഴുകുത്തിരികളും. 
മണിയുടെ സ്വരത്തിനു പിന്നാലെ 
വിലാപയാത്ര....  

നീ മണ്ണില്‍ നിന്നും ഉണ്ടാക്കപ്പെട്ട് 
മണ്ണിലേക്ക് തന്നെ തിരിച്ചു പോകുന്നു. 
പുരോഹിതന്‍ മൂന്നു പ്രാവശ്യം 
മണ്ണും കുന്തിരിക്കവും കുഴിയില്‍ ഇടുന്നു. 

"മണ്ണിനു മണ്ണായി,  ചാരത്തിനു ചാരമായി, 
പൂഴിക്കു പൂഴിയായി ഭൂമിക്ക് ഏല്‍പ്പിക്കുന്നു.."