Thursday, 19 April 2012

എന്‍റെ വിധി


മദ്യശാലയിലെ ഇരുട്ടില്‍
ലഹരി നുണയാന്‍
നില്‍ക്കുന്നവരില്‍
മൂന്നാമന്‍ ഞാന്‍
ഓര്‍മകളെ മറവിയുടെ
അകത്തട്ടിലേക്ക് വലിച്ചെറിഞ്ഞ്
ശൂന്യതയിലേക്ക് സഞ്ചരിക്കാന്‍
എനിക്കു മുന്‍പേ
രണ്ടു ശരീരങ്ങള്‍.
ലഹരിക്കൊടുവില്‍
മറവിയുടെ ഏകാന്തതയില്‍
മയങ്ങും നേരം
നാളെ ഉണരുമെന്ന
എന്‍റെ പ്രതീക്ഷ,
ഉണര്‍ത്തില്ലെന്ന നിന്‍റെ വാശി.
ഉണരാതിരുന്നാല്‍
എന്‍ മരണം എവിടെയെന്ന്
വെളിപ്പെടുത്തുക പ്രഭാതമേ..
നീ വിരിയുമ്പോള്‍
ഞാന്‍ കൊഴിയണം
അതെന്‍റെ വിധി...!!!

പ്രണയ ലഹരി



 പ്രണയം പൂവിട്ട ദിനങ്ങളില്‍
അരികിലിരുന്ന്
നക്ഷത്രങ്ങളെ നോക്കി
നീ നല്‍കിയ വാക്കുകളില്‍
ഒന്നും സത്യമുള്ളതായിരുന്നില്ല.
രാത്രികള്‍ കീറിമുറിച്ച്
പകലുകള്‍ ഉണര്‍ന്നപ്പോഴും
നീ സത്യം വെളിപ്പെടുത്തിയില്ല.
മേഘങ്ങളില്‍ തങ്ങിനിന്ന
മഴത്തുള്ളികള്‍
പെയ്യാന്‍ കൊതിച്ചപ്പോഴും
നിന്നില്‍ മൗനം മാത്രം.
ഒടുവില്‍ ഒന്നും മൊഴിയാതെ
ഒരു വേര്‍പ്പാട്.
നിന്‍ വേര്‍പ്പാട്
എനിക്കു വേദനയാണ്
ആ വേദന
എനിക്കിന്ന് ലഹരിയും
അത് നിനക്കു വേണ്ടിയെന്നോര്‍ക്കുമ്പോള്‍
ആ ലഹരിയെയും ഞാന്‍
പ്രണയിച്ച് പോകുന്നു....!!!

Tuesday, 17 April 2012

കാവല്‍ക്കാരി



സ്നേഹം നടിച്ച്
ഇരുളിന്‍റെ നിഴല്‍പ്പറ്റി
എന്നിലെക്കടുത്തവള്‍,
ശ്വാസം മുട്ടിക്കുന്ന
ചുംബനത്തിനൊടുവില്‍
ഹൃദയം ചികഞ്ഞെടുത്ത്
സ്നേഹം, മറു ഹൃദയത്തില്‍
നിക്ഷേപിച്ചവള്‍,
ഒഴിഞ്ഞ എന്‍ ഹൃദയം
ശൂന്യതയിലേക്ക് വലിച്ചെറിഞ്ഞ്
എന്‍ സ്നേഹത്തിന്‍റെ
അര്‍ത്ഥവും, സത്യവും
വേര്‍തിരിച്ചു കാണിച്ചവള്‍.
ഇന്നവള്‍
ഞാന്‍ ഉറങ്ങുന്ന
ചുടലപ്പറമ്പിലെ കാവല്‍ക്കാരി...!!!